പാണത്തൂർ: പനത്തടി പഞ്ചായത്തിൽ നടന്ന സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ സിപിഎം അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതിയിലേക്കുള്ള വനിതാ സംവരണ സീറ്റിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സ്ഥാനാർഥിക്കു പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സിപിഎം അംഗങ്ങൾ വോട്ടുചെയ്തത്.
വനിതാ സംവരണ സീറ്റിൽ മത്സരിച്ച കോൺഗ്രസിന്റെ റീന തോമസിനു കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും മുഴുവൻ വോട്ടുകൾ ലഭിച്ചു. സിപിഎമ്മിന്റെ എട്ടും കോൺഗ്രസിന്റെ ആറും ഉൾപ്പെടെ 14 വോട്ടുകൾ ലഭിച്ചപ്പോൾ ബിജെപിയുടെ പി.എസ്. ഭവ്യക്ക് മൂന്നു വോട്ടുകളാണ് ലഭിച്ചത്.
തുടർന്ന് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം അംഗമായ സി. ബാലകൃഷ്ണന് എട്ടു വോട്ടും കോൺഗ്രസ് അംഗമായ കെ.ജെ. ജയിംസിന് ആറു വോട്ടും ബിജെപി അംഗമായ കെ.കെ. വേണുഗോപാലിന് മൂന്നു വോട്ടും ലഭിച്ചു.
ഇതേസമയം, പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചില വാർഡുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസ്-സിപിഎം നേതാക്കൾ തമ്മിൽ ഉണ്ടാക്കിയ ധാരണ സ്റ്റാൻഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിലും ആവർത്തിച്ചെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.